Suresh Madathil Valappil

Suresh Madathil Valappil Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Suresh Madathil Valappil, Architectural Designer, Madathil Valappil House, Nellaya Post, Palakkad, Abu Dhabi.
(1)

കേരളത്തിൽ തകർന്നു വീഴുന്ന കെട്ടിടങ്ങളെക്കുറിച്ചു ചില കുറിപ്പുകൾ തെയ്യാറാക്കുന്നതിനിടക്കാണ്‌ മലയാളത്തിന്റെ പ്രിയ നടൻ ശ്രീ...
09/06/2026

കേരളത്തിൽ തകർന്നു വീഴുന്ന കെട്ടിടങ്ങളെക്കുറിച്ചു ചില കുറിപ്പുകൾ തെയ്യാറാക്കുന്നതിനിടക്കാണ്‌ മലയാളത്തിന്റെ പ്രിയ നടൻ ശ്രീ സലിം കുമാറിന്റെ വിടവാങ്ങൽ.

തന്റെ അവസാന ദിവസങ്ങളിൽ ശ്രീ സലിം കുമാർ തുറന്നു പറഞ്ഞത് ആയുർവേദത്തിന്റെ പേരും പറഞ്ഞു തട്ടിപ്പിനിറങ്ങിയ രണ്ടു വൈദ്യന്മാരെക്കുറിച്ചാണ്, ഈ രണ്ടു വൈദ്യന്മാരും ചേർന്ന് അദ്ദേഹത്തിന് ഉണ്ടാക്കിയ കഷ്ട നഷ്ടങ്ങളെക്കുറിച്ചാണ്.

ലോകം മുഴുവനുള്ള വൈദ്യശാസ്ത്ര സിദ്ധാന്തങ്ങളെയും ഡോക്ടർമാരെയും വെല്ലുവിളിച്ചാണ് ചേർത്തലയിലെ വൈദ്യർ രംഗത്തെത്തിയത്, ടിപ്പുസുൽത്താന്റെ സിംഹാസനമാണ് എന്ന് പറഞ്ഞു തങ്കപ്പനാശാരി ഉണ്ടാക്കിയ കസേര കാണിച്ചു സംസ്ഥാന പോലീസ് ഉന്നതന്മാരെ വരെ പറ്റിച്ച നാട്ടിലെ പ്രബുദ്ധ മലയാളി അതും വിശ്വസിച്ചു, വൈദ്യർ പറയുന്നത് കേട്ട് ഡോക്ടർമാരെ തെറി വിളിച്ചു.

വൈദ്യശാസ്ത്ര രംഗത്തെ തട്ടിപ്പുകാർ വിരലിൽ എണ്ണാവുന്നവർ ആണെങ്കിൽ എൻജിനീയറിങ് - ആർക്കിടെക്ച്ചർ രംഗത്ത് ഇവരുടെ കണക്ക് എണ്ണിയാൽ തീരില്ല.

ഇവരിൽ കപട വാസ്തുവിദ്യക്കാർ ഉണ്ട്..

അന്തവും കുന്തവും ഇല്ലാതെ കയ്യിൽ കിട്ടിയ സകല പ്ലാനും തിരുത്തി വിടുന്ന സോഷ്യൽ മീഡിയാ വിദഗ്ദർ ഉണ്ട് ..

ബാഹ്യ ഭംഗി മാത്രം മുൻനിർത്തി ത്രീഡി ചിത്രങ്ങൾ തെയ്യാറാക്കുന്ന ഗ്രാഫിക് വിദഗ്ദന്മാർ ഉണ്ട്...

സത്യത്തിൽ എന്താണ് ഇക്കൂട്ടർ ഉണ്ടാക്കുന്ന പ്രശ്നം ..? കേരളത്തിലെ വീടുകളുടെ തകർച്ചയിൽ എന്താണ് ഇക്കൂട്ടരുടെ പങ്ക്..?

പറയാം.

ഒരു വീടിന്റെ മൂന്ന് പ്രധാന ഘടകങ്ങൾ ഫൗണ്ടേഷൻ, സൂപ്പർ സ്ട്രക്ച്ചർ, റൂഫ് എന്നിവ ആണ് എന്ന് നമ്മൾ മുന്നേ കണ്ടുകഴിഞ്ഞു.

ഫൗണ്ടേഷന്റെ സ്റ്റെബിലിറ്റി നിലനിർത്തുന്ന ഘടകങ്ങൾ, മണ്ണിനുള്ളിലെ പ്രതീക്ഷിതവും അപ്രതീക്ഷിതവും ആയ സമ്മർദ്ദങ്ങൾ, അവ കെട്ടിടത്തിന്റെ തകർച്ചക്ക് കാരണമാകുന്ന വിധം എല്ലാം കുറെയൊക്കെ നാം ചർച്ച ചെയ്തു.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നാം ചവിട്ടി നിൽക്കുന്ന ഭൂമിക്കുള്ളിലെ ചലനങ്ങൾ നമ്മുടെ എല്ലാം കണക്കുകൂട്ടലുകൾക്കും അപ്പുറമാണ്, അവിടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഊർജ്ജം നമ്മുടെ ചിന്താ പരിധികൾക്കും ഉപരിയാണ്.

നാളിന്നുവരെ ആയിട്ടും, അങ്ങ് ചൊവ്വാ ഗ്രഹത്തിലെ ഉൽക്കാ പതനം വരെ പ്രവചിക്കാൻ കഴിവുണ്ടായിട്ടും നമ്മുടെ ഭൂമിയിലെ ഒരു ഭൂകമ്പം പോലും പ്രവചിക്കാൻ മനുഷ്യന് കഴിയാത്തതും അതാണ്.

അതിനാലാണ് ലോകത്തെ ഒരു ഫൗണ്ടേഷനും നൂറു ശതമാനം സുരക്ഷിതമാണ് എന്ന് പറയാൻ ആവില്ല എന്ന് പറയുന്നത്.

എന്നാൽ രണ്ടാമത്തെ ഘടകമായ, വീടിന്റെ തൂണുകളും, ഭിത്തികളും, ബീമുകളും, സ്ളാബുകളും ഒക്കെ അടങ്ങുന്ന സൂപ്പർ സ്ട്രക്ച്ചർ നമ്മുടെ കൈപ്പിടിയിലാണ്.

അതിൽ വരുന്ന ബലങ്ങളെ നമുക്ക് കൃത്യമായി അനലൈസ് ചെയ്യാം, നിയന്ത്രിക്കാം.

പക്ഷെ ഇവിടെ വാസ്തുവിദ്യക്കാരും, പ്ലാൻ തിരുത്തലുകാരും, അശാസ്ത്രീയമായി ത്രീഡി ചെയ്യുന്നവരും എന്ത് പിഴച്ചു എന്ന് ചിന്തിക്കുന്നവർ കാണും.

ഉണ്ട്. അറിഞ്ഞോ അറിയാതെയോ ഇക്കൂട്ടർ ചെയ്യുന്ന തെറ്റാണ് കേരളത്തിലെ ഒട്ടുമിക്ക വീടുകളുടെയും തകർച്ചക്ക് കാരണമാകുന്നത്.

എങ്ങനെ ..?

അത് ചർച്ച ചെയ്യും മുന്നേ നമുക്ക് പ്ലാനുകളെപ്പറ്റി സംസാരിക്കാം.

എന്താണ് ഒരു വീടിന്റെ പ്ലാൻ ..?

ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ ജീവിതത്തിനായി അവരുടെ സ്ഥലത്തിനും, ബജറ്റിനും ആവശ്യങ്ങൾക്കും അനുസരിച്ചു വരച്ചെടുക്കുന്ന ഭിത്തികളുടെ ഒരു വിന്യാസമാണ് പ്ലാൻ.

നേരാണ്.

എന്നാൽ ഒരു പ്ലാനിൽ നാം ചുമ്മാ വരച്ചിടുന്ന ഭിത്തികളാണ് ആ വീടിന്റെ നൂറുകണക്കിന് ടൺ വരുന്ന ഭാരത്തെ സുരക്ഷിതമായി ഫൗണ്ടേഷനിലേക്കു ട്രാൻസ്ഫർ ചെയ്യേണ്ടത്.

എന്ന് വച്ചാൽ നമ്മളൊക്കെ ചുമ്മാ കലണ്ടർ തൂക്കുന്ന ഓരോ ഭിത്തിയും ഇത്തരത്തിലുള്ള അചിന്ത്യമായ ഭാരം താങ്ങി നിൽക്കുന്നവയാണ്.

ഒരുവീടിന്റെ ഭിത്തിയുടെ ശ്രുംഖല തീർക്കുന്ന ഒരു ഈക്വലിബ്രിയം സംവിധാനമുണ്ട്.

അതിന്റെ ഒരു ഭാഗത്തു പോലും അത് നഷ്ടപ്പെട്ടാൽ മൊത്തം കെട്ടിടം തകരും.

വർഷങ്ങൾക്ക് മുൻപ് വയനാട്ടിൽ ഭീമാകാരമായ ഒരു അഞ്ചുനില കെട്ടിടം മണിക്കൂറുകൾക്കുള്ളിൽ തകർന്നു പോയത് നിസ്സാരമായ ഒരു ലോറി അതിന്റെ മൂലയിൽ വന്നിടിച്ചപ്പോഴാണ് എന്നോർക്കണം.

വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണം അഞ്ചുകൊല്ലം തലകുത്തിനിന്നു പഠിച്ച ആർക്കിടെക്ടുകൾ പോലും ചില കേസുകളിൽ സ്ട്രക്ച്ചറൽ എൻജിനീയർമാരുടെ ഒപ്പീനിയൻ എടുത്തു കാര്യങ്ങൾ തീരുമാനിക്കുമ്പോൾ ആണ് മേൽപ്പറഞ്ഞ കൂട്ടർ മാജിക്കുകാരൻ തൊപ്പിയിൽ നിന്ന് മുയലിനെ എടുക്കുന്നപോലെ പ്ലാനുകൾ സൃഷ്ടിച്ചു വിടുന്നത്, തിരുത്തുന്നത്, ത്രീഡികൾ ചമക്കുന്നത്.

ഇങ്ങനെ പറയുമ്പോൾ അത് വിശദമാക്കാൻ ഞാൻ ബാധ്യസ്ഥനാണ്.

ഒരു ഭിത്തി എന്നത് മേൽപ്പറഞ്ഞ "വിദഗ്ദന്മാർക്ക്" കേവലം രണ്ട്‌ റൂമുകൾക്കിടയിൽ ഉള്ള സ്വകാര്യതയുടെ വിഷയം മാത്രമാണെങ്കിൽ ഒരു സ്ട്രക്ച്ചറൽ എൻജിനീയർ അതിനെ നോക്കിക്കാണുന്നത് വേറെ പല തലത്തിലും ആണ്.

അയാളെ സംബന്ധിച്ചു ആ ഭിത്തി ലോഡ് താങ്ങുന്നതാണ്, അത് നിർമ്മിച്ച പദാർത്ഥത്തിന്റെ സമ്മർദ്ദ ബലം പ്രധാനമാണ്.

അതിന്റെ ഉയരവും കനവും തമ്മിലുള്ള അനുപാതമായ " സ്ലെണ്ടർനെസ് റേഷ്യോ " മൂലം അത് തകർന്നു പോകാനുള്ള സാധ്യത അദ്ദേഹത്തിൻറെ ഉറക്കം കളയുന്ന ഒന്നാണ്.

ഭീമമായ ലോഡ് താങ്ങുന്ന ബീമുകൾ റസ്റ്റ്‌ ചെയ്യുന്ന ഇടങ്ങളിൽ വേണ്ടുന്ന " ബെഡ് ബ്ലോക്കുകൾ " അദ്ദേഹത്തിൻറെ പരിഗണയിൽ ഉണ്ട്.

മൊത്തം ഭിത്തികൾ ചേർന്ന് സൃഷ്ടിക്കുന്ന ബലത്തിന്റെ ഒരു ചട്ടക്കൂട് ഭൂകമ്പ പ്രതിരോധത്തിൽ ആ കെട്ടിടത്തിന് എത്രമാത്രം പിൻബലം നൽകുന്നു എന്ന് അദ്ദേഹത്തിനറിയാം.

ചുമ്മാ പേനയും പെൻസിലും എടുത്തു പ്ലാൻ വരക്കാനും, തിരുത്താനും പോകുന്ന ഒരാളെ, കേവലം വാസ്തുവിദ്യ മാത്രം നോക്കി പ്ലാൻ വരക്കുകയോ, വീടിനു കുറ്റിയടിക്കുകയോ ചെയ്യുന്ന ഒരാളെ സംബന്ധിച്ച് ഇതൊന്നും അന്വേഷിക്കേണ്ടതില്ല.

ഇനിയാണ് അശാസ്ത്രീയ ത്രീഡി വിദഗ്ധരുടെ സംഭാവന.

നിലവിൽ കേരളത്തിലെ പല വീടുകളുടെയും സ്ട്രക്ച്ചറൽ ഭാവി നിർണ്ണയിക്കുന്നത് ഇത്തരം ഗ്രാഫിക് വിദഗ്ധരാണ്.

പല വീടുകളിലും ബീമുകൾ എന്നൊരു സാധനമേ ഇല്ല.

ബീമുകൾ ഭംഗി കുറയ്ക്കുന്നു എന്ന് എന്നോട് തർക്കിച്ച വിദഗ്ദർ ഉണ്ട്.

ഒരു കെട്ടിടത്തിന്റെ സ്പോട്ടിൽ ഉള്ള തകർച്ചക്ക് കാരണമായ " പഞ്ചിങ് ഷിയർ" എന്നൊരു സാധനത്തെക്കുറിച്ചു ജീവിതത്തിൽ കേൾക്കുക പോലും ചെയ്യാത്ത ആളുകളാണ് ഇത്തരം സങ്കീർണ്ണ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്.

അശാസ്ത്രീയ കാന്റിലിവറുകൾ സൃഷ്ടിക്കുന്ന തകർച്ചയെക്കുറിച്ചോ, അപകടങ്ങളെക്കുറിച്ചോ, ബീമുകൾക്കു വേണ്ട ഡെപ്തിനെക്കുറിച്ചോ അവർക്കറിയില്ല, അവർ ഗൗനിക്കാറുമില്ല.

" കൺസീൽഡ് ബീമുകൾ " എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ് എന്ന് അവർ വിശ്വസിക്കുന്നു, വിശ്വസിപ്പിക്കുന്നു.

ഫലം, ഒരു മനുഷ്യന്റെ ആയുഷ്കാല സ്വപ്നമായ വീട് ചീട്ടുകൊട്ടാരം പോലെ തകർന്നു പോകുന്നു.

ഓടിക്കൂടിയ ജനം മൂക്കത്തു വിരൽ വെക്കുന്നു, സിമെന്റ് കുറഞ്ഞുപോയതാണ് തകർച്ചക്ക് കാരണം എന്ന് വിധിയെഴുതുന്നു, കോൺട്രാക്ടറുടെ പൂർവ്വ പിതാക്കന്മാരെ സ്മരിക്കുന്നു.

മാധ്യമങ്ങൾ അതേറ്റുപിടിക്കുന്നു.

ഇതൊന്നുമറിയാതെ മേൽപ്പറഞ്ഞ വിദഗ്ദർ അടുത്ത ഇരകളെത്തേടി നടക്കുന്നു, അല്ലെങ്കിൽ ഇരകൾ അവരറിയാതെ ഇവരിലേക്കെത്തുന്നു.

പ്ലാനിങ് പിഴവുകൾ മൂലം സൂപ്പർ സ്ട്രക്ച്ചറിൽ വരുന്ന ഏതാനും വിഷയങ്ങൾ മാത്രമാണ് നമ്മൾ പ്രതിപാദിച്ചത്, ഇനിയും ഏറെയുണ്ട്.
ചർച്ച ചെയ്യാൻ നിന്നാൽ നേരം വെളുക്കും, കോഴി കൂകും.

പറഞ്ഞുവന്നത് ഇതാണ്.

വീട് എന്നത് ഒരു എൻജിനീയറിങ് പ്രോജക്ടാണ്, ആർക്കിടെക്ച്ചറൽ നിർമ്മിതിയാണ്.

സാമാന്യ ജനങ്ങൾക്കറിയാത്ത ഏറെ കാര്യങ്ങൾ അതിന്റെ രൂപകൽപ്പനയിലും നിർമ്മാണത്തിലും ഉണ്ട്.

അർഹിക്കുന്ന പ്രാധാന്യം അതിനു നൽകുക.

ലാടവൈദ്യന്മാരെ ഒഴിവാക്കുക. അത് ആരോഗ്യ രംഗത്ത് ആയാലും വീട് നിർമ്മാണ മേഖലയിൽ ആയാലും, മറ്റേതു രംഗത്ത് ആയാലും.

പ്രിയ സലിം കുമാറിന് ആദരാഞ്ജലികൾ ...

06/06/2026

ലീഗ് നേതാവായ ഒരു വനിതാ എം എൽ എ, നിലവിളക്ക് കൊളുത്തുകയും ആ വിഷയത്തിൽ ചില പണ്ഡിതന്മാർ അഭിപ്രായം പറയുകയും അത് പിന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്ത അവസരത്തിലാണ് ഞാൻ സൈനുദ്ധീൻ മഗ്ദൂമിനെ ഓർക്കുന്നത്.

ആരാണ് സൈനുദ്ധീൻ മാഗ്‌ദൂം..?

അദ്ദേഹം ഒരു അറബിയാണ്, ഏതു രാജ്യക്കാരാണ് എന്ന് ചോദിച്ചാൽ അറേബ്യയിലെ രാജ്യങ്ങൾ ഒക്കെ രൂപം കൊള്ളുന്നതിനും എത്രയോ മുന്നേ കേരളത്തിൽ എത്തിയ ഒരു മതപണ്ഡിതൻ, അത്രയേ നമുക്ക് അറിയൂ.

കേരളത്തിൽ അദ്ദേഹത്തിൻറെ ആസ്ഥാനം പൊന്നാനിയിൽ ആയിരുന്നു, അവിടം കേന്ദ്രമാക്കി വിദ്യാർത്ഥികൾക്ക് മത സംബന്ധമായ കാര്യങ്ങൾ പഠിപ്പിച്ചാണ് അദ്ദേഹം തന്റെ കർമ്മ മണ്ഡലം രൂപപ്പെടുത്തുന്നത്.

ഈ വിദ്യാർത്ഥികൾക്ക് പല തലങ്ങളിലായി ചില പരീക്ഷകൾ ഒക്കെയുണ്ട്, ഏതാണ്ടൊരു രണ്ടാമത്തെ ലെവൽ കഴിയുന്നതോടെ ഇവരെ എല്ലാം " മുല്ലമാർ " എന്ന് വിളിക്കും.

തീർന്നില്ല.

മുല്ലമാർ പഠനം വീണ്ടും തുടരും . ആ പഠനത്തിനൊടുവിൽ അവർ എല്ലാം കാത്തിരിക്കുന്ന ആ ദിവസം വന്നെത്തും.

തന്റെ ശിഷ്യരിൽ നിന്നും ഏറ്റവും ഉത്തമനായ ഒരാളെ അന്ന് സൈനുദ്ധീൻ മാഗ്‌ദൂം തനിക്കൊപ്പം നിന്ന് വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യാനായി ക്ഷണിക്കും.

അയാളെ ആണ് " മുസലിയാർ " എന്ന സ്ഥാനം നൽകി ആദരിക്കുന്നത്, അയാൾ മാത്രമാണ് മുസലിയാർ ആകുന്നത്.

പക്ഷെ ഇതും നിലവിളക്കും തമ്മിൽ എന്ത് ബന്ധം ..?

ചടങ്ങു നടക്കുന്ന പള്ളിയിലെ വലിയ നിലവിളക്കിന് സമീപത്താണ് ഈ കർമ്മം നടക്കപ്പെട്ടിരുന്നത്.

കേരളത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന, പഴയ മലബാർ കളക്ടർ ആയിരുന്ന വില്യം ലോഗൻ രചിച്ച മലബാർ മാനുവലിൽ ആണ് കേരളത്തിൽ നിലനിന്നിരുന്ന ഈ പാരമ്പര്യത്തെക്കുറിച്ചു പറയുന്നത്.

ഇതുകേട്ട് സംഘപരിവാറുകാർ ആവേശഭരിതരായി വീട്ടിൽ പോകാൻ വരട്ടെ, നിങ്ങൾക്കുള്ളതും ഉണ്ട്.

അത് മാംസ ഭക്ഷണത്തെക്കുറിച്ചാണ്.

രാമൻ മാംസം കഴിച്ചിരുന്നുവോ ..?

ഒരു സംശയവും വേണ്ട, രാമൻ സാമാന്യത്തിൽ അധികമായി മാംസം കഴിച്ചിരുന്ന ആളാണ്.

വനവാസകാലത്ത് ലക്ഷ്‌മണൻ കണ്ട പോത്തിനേയും, പന്നിയെയും, മാനിനെയും ഒക്കെ പിടിചോണ്ടുവരും.

സീതാദേവി അതിനെ കറി വെക്കും, ഒരു വേള ഫ്രൈ ചെയ്തിരിക്കാനും സാധ്യതയുണ്ട്.

പിന്നെ മൂന്നുപേരും കൂടി അത് നന്നായി കഴിക്കും, കിടന്നുറങ്ങും.

പറയുന്നത് ഞാനല്ല, രാമായണത്തിന്റെ ഒറിജിനൽ എഴുതിയ വാത്മീകി തന്നെയാണ്.

റഫറൻസ് ഒന്നാം കമന്റിൽ കൊടുക്കുന്നുണ്ട്, കൂടുതൽ തെളിവ് വേണ്ടവർ സ്വാമി ചിദാനന്ദപുരിയോട് ചോദിക്കണം.

സത്യത്തിൽ ഒരു വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത മതപണ്ഡിതന്മാരാണ് ഈ രാജ്യത്തിന്റെ, കാലഘട്ടത്തിന്റെ ശാപം.

അവർക്കു രാഷ്ട്രീയ താല്പര്യം കൂടി ആകുമ്പോ ഏതാണ്ട് കുരങ്ങൻ കള്ള് കുടിച്ച അവസ്ഥയാണ്.

എന്താടോ ശേഖരാ നന്നാവാത്തെ ..?

05/06/2026
04/06/2026

വീടുകളുടെ ഫൗണ്ടേഷൻ ഫെയിലിയറിനെക്കുറിച്ചു പറഞ്ഞു നാക്കു വായിലിട്ടതേ ഉള്ളൂ, ദാ കിടക്കുന്നു ഇടുക്കിയിൽ ഒരു അഞ്ചു നില കെട്ടിടം താഴെ.

മഹാഭാഗ്യത്തിന് ആർക്കും അപകടം ഒന്നും സംഭവിച്ചില്ല, പതിവുപോലെ ജനം കോൺക്രീറ്റിനെ പഴി ചാരി രംഗത്തെത്തി, ചർച്ചകൾ കൊഴുക്കുന്നു.

ഒരു വീട് അഥവാ കെട്ടിടം പണിയുമ്പോൾ നാം ആദ്യം അതിന്റെ ഫൗണ്ടേഷൻ അഥവാ തറ നിർമ്മിക്കും, പിന്നെ അതിൽ പതിയെ ഭിത്തി നിർമ്മിക്കും, സ്ളാബ് നിർമ്മിക്കും, പ്ലാസ്റ്ററിങ് നടത്തും, പെയിന്റ് അടിക്കും, കയറി താമസിക്കും ഇതാണ് നാട്ടുനടപ്പ്.

ഇവിടെ നിർമ്മാണത്തിനായി നമ്മൾ ഉപയോഗിക്കുന്ന സകലമാന സാധനങ്ങളുടെയും, വീട്ടിനകത്തിരിക്കുന്ന കിണ്ടി, കിണ്ണം, ചെമ്പ്, ചരുവം ഉൾപ്പെടെയുള്ള സർവ്വ സാധനങ്ങളുടെയും ഭാരം ഭൂമിയിലേക്ക് എത്തുന്നത് ഫൗണ്ടേഷൻ അഥവാ തറ വഴിയാണ്.

അപ്പോൾ തറയിൽ ഒരു സമ്മർദ ബലം രൂപപ്പെടും, അതിനു താഴോട്ട് ഇരിക്കാനുള്ള ഒരു ത്വര അഥവാ ടെൻഡൻസി ഉണ്ടാകും, ഇതാണ് പൊതു നിയമം.

എന്നാൽ എല്ലാ കേസിലും അങ്ങനെ ആവണം എന്നില്ല, സാധാരണ ഡോക്ടർമാർ സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന മോഹൻ ലാലിന്റെ സണ്ണി ഡോക്ടർമാരെപ്പോലുള്ള ചില ഫൗണ്ടേഷനുകളും ഉണ്ട്.

എല്ലാ ഫൗണ്ടേഷനുകളും താഴോട്ട് അമരുമ്പോൾ ചില ഫൗണ്ടേഷനുകൾ മുകളിലോട്ടു പൊങ്ങും.

ഞെട്ടി മാമാ.

ഡെക്കാൻ പ്രദേശത്തെ ബ്ളാക് കോട്ടൺ സോയിൽ പോലുള്ള സവിശേഷ സ്വഭാവമുള്ള ചില മണ്ണുകളിൽ, അവയിലെ ജല സാന്നിധ്യത്തിനനുസരിച്ചു കെട്ടിടങ്ങൾ പൊങ്ങിവരും, പിന്നീട് അവക്ക് സൗകര്യമുള്ളപ്പോൾ താഴ്ന്നു പോവുകയും ചെയ്യും.

സംഗതി ഇതൊരു വലിയ തലവേദന ആയപ്പോൾ കേന്ദ്രഗവണ്മെന്റിന്റെ കീഴിലുള്ള സെൻട്രൽ ബിൽഡിങ് റിസർച് ഇൻസ്റ്റിറ്റിയൂട്ടിലെ എൻജിനീയർമാർ മുണ്ടും മടക്കിക്കുത്തി ഇറങ്ങി, അണ്ടർ റീംഡ് പൈൽ എന്നൊരു സവിശേഷ ഇനം പൈൽ നിർമ്മിച്ചു, നാഗവല്ലിയെ തളച്ചു.

കൂടുതൽ ഡീറ്റെയിൽസ് വേണ്ടവർ ഗൂഗിൾ ചെയ്തു നോക്കിയാൽ മതി, നമ്മുടെ പ്രശ്നം അതല്ല.

നമ്മൾ വിചാരിക്കുന്നതിനപ്പുറം ഉള്ള പല ചലനങ്ങളും, മർദ്ദങ്ങളും ഒക്കെ അനുഭവപ്പെടുന്ന ഒരു ഭാഗമാണ് നമ്മുടെ കാൽചുവട്ടിലുള്ള മണ്ണ് എന്ന് പറയാനാണ് ഞാൻ ഈ ഡെക്കാൻ പീഠഭൂമിയിലെ കഥ ഇങ്ങോട്ടു കൊണ്ടുവന്നത്.

സത്യത്തിൽ ഇന്ന് ഞാൻ ചുവരുകളെപ്പറ്റി ഡിസ്കസ് ചെയ്യാൻ ഉദ്ദേശിച്ചാണ്, അപ്പോഴാണ് ഇടുക്കിയിലെ വാർത്ത വായിച്ചതും ഫൗണ്ടേഷനുകളെക്കുറിച്ചു കൂടുതൽ ചർച്ച ചെയ്യാം എന്ന് വച്ചതും.

ഡെക്കാൻ ഭാഗത്തുള്ള സവിശേഷ മണ്ണ് കേരളത്തിൽ ഉണ്ടോ എന്ന് ചോദിച്ചാൽ പൊതുവെ ഇല്ല എന്നാണുത്തരം, തമിഴ്നാടിലും കർണ്ണാടകയിലും ഒക്കെ അവിടവിടെ ഉണ്ട്, സമാന സ്വഭാവം പുലർത്തുന്ന മണ്ണ് ചിലപ്പോൾ കേരളത്തിൽ എവിടെയെങ്കിലും ഒക്കെ കണ്ടേക്കാം, സാധ്യത കുറവാണ്.

എന്നിരുന്നാലും അത്യന്തം വിചിത്രമായ, കേരളത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത മണ്ണിന്റെ സ്വഭാവം കണ്ട ചില സ്ഥലങ്ങൾ പറയാം.

ഇടുക്കി ജില്ലയിലെ കട്ടപ്പനക്കടുത്ത പുറ്റടിയിൽ ഏതാണ്ട് ജെല്ലിക്കു സമാനമായ, ഒരു ഭാഗത്തു ചവിട്ടിയാൽ മറ്റേ ഭാഗം പൊങ്ങി വരുന്ന മണ്ണ് കണ്ടിട്ടുണ്ട്.

കസർകോട് നിത്യാനന്ദാശ്രമത്തിനു സമീപം നല്ല ഒന്നാംതരം ഉറപ്പുള്ള ചെങ്കല്ലിനു കീഴെ ഏതാണ്ടൊരു ഒന്നര മീറ്റർ ആഴത്തിൽ ശുദ്ധമായ പുഴമണലും ഉരുളൻ കല്ലുകളും ഒക്കെ ലഭിക്കുന്ന സ്ഥലമുണ്ട്.

നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം ഒക്കൽ എന്ന സ്ഥലത്തൊക്കെ മണ്ണിനു താഴെയായി കളിമണ്ണിന്റെ നല്ല ശേഖരമുണ്ട്. പെരിയാറിന്റെ ഏതങ്കിലും കൈവഴി ഏതോ കാലത്ത് അതുവഴിയൊക്കെ ഒഴുകിയിരിക്കാം, എനിക്കറിയില്ല.

ഇതെല്ലാം അറിഞ്ഞും മനസ്സിലാക്കിയും വേണം അതാത് ഇടങ്ങളിലെ ഫൗണ്ടേഷൻ തീരുമാനിക്കാൻ.

എന്നിരുന്നാലും, എത്രയൊക്കെ മുൻകരുതൽ എടുത്താലും പ്രകൃതി ശക്തികൾക്ക് മുന്നിൽ മനുഷ്യ നിർമ്മിതികൾ നിസ്സാരമാണ് എന്നാണു എന്റെ അഭിപ്രായം, അതിനാൽ ലോകത്തെ ഒരു ഫൗണ്ടേഷനും നൂറു ശതമാനം സുരക്ഷിതമാണ് എന്ന് പറയുക വയ്യ.

ഇത് എന്റെ മാത്രം അഭിപ്രായമല്ല, എന്നെ പഠിപ്പിച്ച അധ്യാപകരുടെ കൂടി അഭിപ്രായമാണ്.

അത് പോട്ടെ, ഏതെല്ലാം സാഹചര്യങ്ങളിലാണ് ഒരു ഫൗണ്ടേഷൻ പരാജയപ്പെടാൻ സാധ്യതയുള്ളത് എന്ന് നോക്കാം.

മണ്ണിന്റെ ബെയറിങ് കപ്പാസിറ്റി കുറയുന്ന സാഹചര്യങ്ങളിൽ - കളിമണ്ണ് പോലുള്ള ദുർബല സാഹചര്യങ്ങളിൽ, അധിക ലോഡ് വരുന്ന സാഹചര്യങ്ങളിൽ ഫൗണ്ടേഷൻ ഫെയിലിയർ സംഭവിക്കാം. ഇത്തരം കേസുകളിൽ കെട്ടിടം മൊത്തത്തിൽ താഴ്ന്നു പോകുന്ന രീതിയാണ് പൊതുവെ കാണാറുള്ളത്, നമ്മുടെ കുട്ടനാട്ടിൽ ഒക്കെ ഇതിന്റെ എത്രയോ ഉദാഹരണങ്ങൾ കാണാം.

ഒരു കെട്ടിടത്തിന്റെ തന്നെ വ്യത്യസ്ത ഭാഗങ്ങളിൽ വ്യത്യസ്ത ശേഷിയുള്ള മണ്ണ് വരുന്ന സാഹചര്യങ്ങളിൽ - ഇത്തരം കേസുകളിൽ കെട്ടിടത്തിന്റെ ഭിത്തികളിൽ വലിയ പൊട്ടലുകൾ രൂപപ്പെടാം, ഉയരമുള്ള കെട്ടിടങ്ങൾ ആണെങ്കിൽ മറിഞ്ഞു വീഴാം. ഇടുക്കിയിലേത് ഇത്തരം ഒരു സാഹചര്യം ആകാം എന്നാണു എനിക്ക് തോന്നുന്നത്. കാരണം കോൺക്രീറ്റിന്റെ ഫെയിലിയർ ഇങ്ങനെ അല്ല, എന്റെ കോൺക്രീറ്റ് അത്തരക്കാരനല്ല.

നേരത്തെ പറഞ്ഞ ഡെക്കാൻ ഭാഗത്തെ പ്രശ്നങ്ങൾ - പൊതുവെ നമ്മുടെ നാട്ടിൽ അത്ര ഇല്ല എന്നാണറിവ്.

മണ്ണിന്റെ നിർജലീകരണം : - ഭൗമാന്തർഭാഗത്തെ ജലം എന്തെങ്കിലും കാരണത്താൽ പെട്ടെന്ന് വറ്റിപ്പോവുകയും അതുവഴി മണ്ണിന്റെ വ്യാപ്തത്തിൽ വെത്യാസം വരികയും ചെയ്യുമ്പോൾ അത് തറയിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ. ചിലപ്പോൾ ചില ഇനം ചെടികൾ പോലും ഇതിനു കാരണമാകാം എന്ന് പുസ്തകങ്ങളിൽ കാണുന്നു. സമാന രീതിയിൽ ഒരു ഒരു സ്ഥലത്തെ ജലനിരപ്പ് അനിയന്ത്രിതമായി ഉയർന്നാലും ഇത് സംഭവിക്കാം.

ഫില്ലിംഗ് നടത്തിയ സ്ഥലങ്ങളിൽ നിർമ്മിക്കുന്ന ഫൗണ്ടേഷനുകൾ - കേരളത്തിലെ വീടുകളിൽ പൊതുവെ കാണപ്പെടുന്ന സെറ്റിൽമെന്റ് പൊട്ടലുകൾക്കു കാരണം ഇതാണ്. പഴയ നികത്തിയ കുളങ്ങൾ, കിണറുകൾ, കല്ലുവെട്ടു മടകൾ, തെങ്ങുകളോ മറ്റു മരങ്ങളോ പിഴുതെടുത്ത കുഴികൾ ഇവയൊക്കെ ഈ പ്രശ്നം സൃഷ്ടിക്കാം.

ഇവിടെ ചർച്ച ചെയ്തത് ഭൗമശാസ്ത്രപരമായ വിഷയങ്ങൾ മാത്രമാണ്, അതുതന്നെ പൂർണ്ണമല്ല, എന്റെ ലഭ്യമായ ചെറിയ അറിവിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഓർത്തെടുത്തതാണ്.

ഇതല്ലാതെ സ്ട്രക്ച്ചറൽ ആയ കാരണങ്ങൾ, ഭൂകമ്പം പോലുള്ള പ്രശ്നങ്ങൾ, ഗുണമേന്മാ സംബന്ധമായ വിഷയങ്ങൾ എന്നിവകൊണ്ട് ഒക്കെ ഒരു ഫൗണ്ടേഷൻ പരാജയപ്പെടാം. ഭൂകമ്പത്തിന്റെ കഥ എടുത്താൽ അതൊരു ഒന്നൊന്നര കഥയാണ്, പിന്നീട് എപ്പോഴെങ്കിലും പറയാം.

ഇത് ഫൗണ്ടേഷന്റെ മാത്രം കാര്യമാണ്.

സ്ട്രക്ച്ചറൽ ഭാഗങ്ങളായ സൂപ്പർ സ്ട്രക്ച്ചർ, റൂഫ് എന്നിവ ബാക്കിയാണ്.
അത് തകർന്നു പോകാൻ ഇടയുള്ള സാഹചര്യങ്ങൾ, അതിനു കാരണമാകുന്ന അശാസ്ത്രീയ സാഹചര്യങ്ങൾ, വ്യക്തികൾ എന്നിവ ഒക്കെ ബാക്കിയാണ്.

സമയം പോലെ ചർച്ച ചെയ്യാം ..

രണ്ടുമൂന്നു കൊല്ലം മുൻപാണ് ഒരു ദിവസം രാവിലെ സമൂഹ മാധ്യമങ്ങളിൽ ഞാനാ ചിത്രം കാണുന്നത്.നിർമ്മാണത്തിനിടെ തകർന്നുവീണ ഒരു വീട്...
03/06/2026

രണ്ടുമൂന്നു കൊല്ലം മുൻപാണ് ഒരു ദിവസം രാവിലെ സമൂഹ മാധ്യമങ്ങളിൽ ഞാനാ ചിത്രം കാണുന്നത്.

നിർമ്മാണത്തിനിടെ തകർന്നുവീണ ഒരു വീട്.

സംഭവം നടന്നത് എന്റെ നാട്ടിൽ നിന്നും ഏറെ അകലെ അല്ലാത്തതുകൊണ്ടും, നാട്ടിൽ പോകാൻ ഇനി ഏതാനും ദിവസമേ ഉള്ളൂ എന്നതിനാലും, ഈ വിഷയത്തിൽ ഒരു അന്വേഷണം ആകാം എന്ന് കരുതി, നാട്ടിൽ എത്തി അധികം താമസിയാതെ അങ്ങോട്ട് പോവുകയും ചെയ്തു.

ഇന്നും സമാനമായ ഒരു ചിത്രം കണ്ടു, അതുകൊണ്ടാണ് ഇതേക്കുറിച്ചു എഴുതണം എന്ന് കരുതിയത്.

ഇതിൽ എഴുതുന്ന കാര്യങ്ങൾ പലർക്കും അപ്രിയമായി തോന്നാം, എന്നാൽ അവ തീർത്തും സാങ്കേതികമാണ്, വീട് പണിയുന്നവർക്കും, പണിയാൻ പോകുന്നവർക്കും ഉള്ള മാർഗരേഖകൾ മാത്രമാണ്.

അതിൽ ഒരാളുടെയും പ്രീതിയോ അപ്രീതിയോ വിഷയമല്ല, ഇല്ലാത്ത കാശ് കടം വാങ്ങി, തല ചായ്ക്കാൻ ഒരിടം നിർമ്മിക്കുന്നവന്റെ താല്പര്യം മാത്രമാണ് ഇതിൽ വിഷയം. തമാശയുടെ ഒരു കണി പോലും ഇവിടെ പ്രതീക്ഷിക്കുകയും അരുത്.

എങ്ങനെയാണ് ഒരു കെട്ടിടം തകർന്നു വീഴുന്നത് ..? വലിയ കെട്ടിടങ്ങൾ മാത്രമേ തകരുകയുള്ളോ അതോ ചെറിയവയും തകരുമോ ..?

ശ്രദ്ധിച്ചു കേൾക്കണം, താല്പര്യം ഇല്ലാത്തവർക്ക് വണ്ടി വിടാം.

ലോകത്തെ ഏതു കെട്ടിടവും, അത് കോൺക്രീറ്റ് കൊണ്ട് ഉണ്ടാക്കിയത് ആയാലും, സ്റ്റീൽ കൊണ്ട് ഉണ്ടാക്കിയത് ആയാലും, എന്തിന്‌ മണ്ണും വൈക്കോലും മുളയും കൊണ്ടുണ്ടാക്കുന്ന കുടിൽ ആയാലും അത് തകർന്നു വീഴാം, അതിൽ വലുപ്പ ചെറുപ്പം ഇല്ല.

ഇനി, എന്തുകൊണ്ടാണ് ഒരു കെട്ടിടം തകർന്നു വീഴുന്നത് ..?

ഒരു കെട്ടിടത്തിന്റെ തകർച്ചക്ക് നൂറു കണക്കായ കാരണങ്ങൾ ഉണ്ട്. ഇതുതന്നെ ഒറ്റക്കുള്ള കാരണങ്ങളും, സംയുക്തമായി അനുഭവപ്പെടുന്ന കാരണങ്ങളും കാണും.

എന്നിരുന്നാലും ഒറ്റ വരിയിൽ ഇതിന് ഒരു ഉത്തരം പറയാം.

ഒരു കെട്ടിടത്തിന്റെ " ഈക്വലിബ്രിയം " അവസ്ഥ നഷ്ടപ്പെടുമ്പോഴാണ് അത് തകർന്നു വീഴുന്നത്.

എന്താണീ ഈക്വലിബ്രിയം ..?

എൻജിനീയറിങ് മെക്കാനിക്സ് ക്ലാസുകളിലെ അറുബോറൻ സിദ്ധാന്തങ്ങളിലേക്കോ, ഇക്വേഷനുകളിലേക്കോ ഒന്നും ഞാൻ നിങ്ങളെ കൊണ്ടുപോകുന്നില്ല, മനസ്സിലാകുന്ന വിധത്തിൽ പറയാം.

രണ്ടു മല്ലന്മാർ തമ്മിൽ ഗുസ്തി പിടിക്കുകയാണ് എന്നിരിക്കട്ടെ.
രണ്ടുപേരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത അവസ്ഥയിൽ അങ്ങനെ നിൽക്കുകയാണ്, പരസ്പരം നല്ല ബലം പ്രയോഗിക്കുന്നുമുണ്ട്.

ഈ അവസ്ഥക്കാണ് ഈക്വലിബ്രിയം അവസ്ഥ എന്ന് സാമാന്യമായി പറയുന്നത്.

ഇനി, പെട്ടെന്ന് മുന്നറിയിപ്പില്ലാതെ ഇതിലെ ഒരു മല്ലൻ പെട്ടെന്ന് ബലം പ്രയോഗിക്കുന്നത് നിർത്തുകയോ അല്ലെങ്കിൽ പിന്നോട്ട് മാറുകയോ ചെയ്‌താൽ എന്ത് സംഭവിക്കും ..?

സംശയം വേണ്ട, മറ്റേ മല്ലൻ മൂക്കും കുത്തി താഴെ വീഴും.

അതായത് ഈക്വലിബ്രിയം നഷ്ടപ്പെടുന്നതോടെ അയാൾ വീഴുന്നു എന്നർത്ഥം.

ഇതുതന്നെയാണ് എല്ലാ കെട്ടിട തകർച്ചയിലും സംഭവിക്കുന്നത്. അത് ജപ്പാനിൽ ആയാലും, അമേരിക്കയിൽ ആയാലും, കഞ്ഞിക്കുഴിയിൽ ആയാലും ശരി.

ഇനി നമുക്ക് അടുത്ത ഘട്ടത്തിലേക്ക് കയറാം, ഒരു കെട്ടിടത്തിന്റെ ഏതെല്ലാം ഭാഗങ്ങളിലാണ് ഈ ഈക്വലിബ്രിയം പ്രശ്നം ഉണ്ടാകാൻ സാധ്യത ഉള്ളത് എന്ന് നമുക്ക് പരിശോധിക്കാം.

അതിനായി നമുക്ക് വീട് നിർമ്മാണത്തിലെ സുപ്രധാനമായ രണ്ടു ഘട്ടങ്ങളെക്കുറിച്ചു മനസ്സിലാക്കാം.

വീട് പണിയിൽ ഫൗണ്ടേഷന് കുഴി എടുക്കുന്നത് മുതൽ പെയിന്റിങ്ങും ലാൻഡ്സ്കേപ്പും, ഭിത്തി പുട്ടി ഇടലും വരെ അനേകം ഘട്ടങ്ങൾ ഉണ്ടെങ്കിലും ഒരു സാങ്കേതിക വിദഗ്ധന്റെ കണ്ണിൽ രണ്ടേ രണ്ടു ഘട്ടങ്ങളിൽ ഇവയെ എല്ലാം ഒതുക്കാം.

ഒന്ന് - സ്ട്രക്ച്ചറൽ ഘട്ടം.

ഈ ഘട്ടത്തിൽ ആകെ മൂന്നു കാര്യങ്ങൾ മാത്രമേ വരുന്നുള്ളൂ.

ആദ്യത്തേത് ഫൗണ്ടേഷൻ.

രണ്ടാമത്തേത് ഭിത്തി, തൂണുകൾ, ബീമുകൾ, ലിന്റലുകൾ, കോൺക്രീറ്റ് ഗോവണി, ഇടക്കുള്ള സ്ളാബുകൾ എന്നിവ ഉൾപ്പെടുന്ന സൂപ്പർ സ്ട്രക്ച്ചർ.

മൂന്നാമത്തേത് റൂഫ് എന്നറിയപ്പെടുന്ന മേൽക്കൂര.

രണ്ട് - ഫിനിഷിങ് ഘട്ടം.

ഈ ഘട്ടത്തിൽ ഉൾപ്പെടുന്നവ പ്ലാസ്റ്ററിങ്, ഫ്ളോറിങ്, പെയിന്റിങ്, കട്ടിള ജനലുകൾ, ഓടുമേയൽ തുടങ്ങിയവയാണ്. ഈഘട്ടത്തിലെ ഒരു പ്രശ്നവും കെട്ടിടത്തിന്റെ തകർച്ചയും ആയി ബന്ധപ്പെടുന്നില്ല.

എന്ന് വച്ചാൽ വീട് പ്ലാസ്റ്റർ ചെയ്യാതിരുന്നതുകൊണ്ടാണ് അത് തകർന്നു വീണത് എന്ന് ആരെങ്കിലും പറഞ്ഞാൽ അതിൽ ഒരു കാര്യവും ഇല്ല എന്നർത്ഥം, വീടിന്റെ ബലതന്ത്രപരമായ കണക്കു കൂട്ടലുകളിൽ പ്ലാസ്റ്ററിങ് സ്വപ്നത്തിൽ പോലുമില്ല.

അതിനാൽ നമുക്ക് ആദ്യ ഘട്ടം അതായത് സ്ട്രക്ച്ചറൽ ഘട്ടത്തെ പറ്റി മനസ്സിലാക്കാം, അതിലെ മൂന്ന് ഉപ വിഭാഗങ്ങളെപ്പറ്റി ചർച്ച ചെയ്യാം.

ഒരു കെട്ടിടം തകർന്നു പോയാൽ അത് " പൊളിഞ്ഞു വീണു, തകർന്നു വീണു " എന്നൊക്കെ നാട്ടുകാരും മാധ്യമങ്ങളും പറയും എങ്കിലും അതിനു " സ്ട്രക്ച്ചറൽ ഫെയിലിയർ" സംഭവിച്ചു എന്ന് എൻജിനീയർമാരും ആർക്കിടെക്ടുകളും പറയുന്നതിന്റെ കാരണം ഇതാണ്.

എല്ലാ കാര്യങ്ങളും കൂടി ഇന്ന് ചർച്ച ചെയ്യാൻ സമയം ഇല്ല, അത് നിങ്ങൾക്കും ബോറടി ഉണ്ടാക്കും, സമയത്തിന്റെ പ്രശ്നം എനിക്കുമുണ്ട്.

അതിനാൽ നമുക്ക് സ്ട്രക്ച്ചറൽ ഘട്ടത്തിലെ ഫൗണ്ടേഷൻ, സൂപ്പർ സ്ട്രക്ച്ചർ, റൂഫ് എന്നീ മൂന്ന് കാര്യങ്ങളിലെ ആദ്യ ഭാഗം, ഫൗണ്ടേഷൻ എടുക്കാം.

എന്താണ് ഫൗണ്ടേഷൻ ..?

കെട്ടിടത്തിന്റെ സമസ്ത ഭാരവും ഭൂമിയിലേക്ക് സുരക്ഷിതമായി കടത്തിവിട്ട് മൊത്തം കെട്ടിടത്തിന്റെ മേൽപ്പറഞ്ഞ ഈക്വലിബ്രിയം കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഉള്ള ഏറ്റവും പ്രധാന എലമെന്റാണ് ഫൗണ്ടേഷൻ.

എന്ന് വച്ചാൽ ഫൗണ്ടേഷന്റെ ഈക്വലിബ്രിയം പോയാൽ അതിനു മുകളിൽ നിൽക്കുന്ന സൂപ്പർ സ്ട്രക്ച്ചറിന്റെയും, റൂഫിന്റെയും ഈക്വലിബ്രിയം നഷ്ടപ്പെടും എന്നർത്ഥം.

നേരത്തെ പറഞ്ഞ മല്ലന്റെ കാര്യം പോലെ അതോടെ കെട്ടിടം മൂക്കും കുത്തി താഴെ പോരും.

പൊതുവെ മലയാളികൾക്കിടയിൽ ഒരു ധാരണ ഉണ്ട്,ഒരു വീട് പണിയുമ്പോൾ മെയിൻ സ്ലാബ് വാർക്കുമ്പോൾ ആണ് ഏറ്റവും ശ്രദ്ധ വേണ്ടത് എന്ന്.

അല്ല .. അല്ല ..അല്ല.

ഒരു കെട്ടിടത്തിൽ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞാൽ പിന്നെ റിപ്പയർ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ട്രക്ച്ചറൽ എലമെന്റ് റൂഫ് ഓ, സൂപ്പർ സ്ട്രക്ച്ചറോ അല്ല.

ഫൗണ്ടേഷൻ ആണ്.

ഈ പറഞ്ഞതിനർഥം സ്ളാബിനു ഒരു പ്രാധാന്യവും ഇല്ല എന്നല്ല. അതിലേക്കു പിന്നെ വരാം.

ഫൗണ്ടേഷൻ ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് ചോദിച്ചാൽ അത് പറഞ്ഞു തീരാൻ ഒരു ദിവസം മുഴുവൻ മതിയാകില്ല.

എങ്കിലും ഓർമ്മയിൽ ഉള്ള, ശ്രദ്ധയിൽ പെട്ട ചില കാര്യങ്ങൾ പറയാം.

ഫൗണ്ടേഷന്റെ കാര്യത്തിൽ ചെലവ് നോക്കരുത്. കുട്ടനാട് പോലെ ഉള്ള സ്ഥലങ്ങളിൽ റാഫ്റ് ഫൗണ്ടേഷനോ, പൈൽ ഫൗണ്ടേഷനോ പോലെ ഉള്ള ചെലവേറിയ സംവിധാനങ്ങൾ വേണമെങ്കിൽ അത് ചെയ്യണം.

എന്നാൽ കട്ടിയേറിയ മണ്ണുള്ള കണ്ണൂരിലും, കാസർകോടിന്റെ ഭാഗങ്ങളിലും, ഉത്തര കേരളത്തിലെ മറ്റിടങ്ങളിലും പൊതുവെ ഇതിന്റെ ആവശ്യവും ഇല്ല.

എന്നാൽ ഈ ഇടങ്ങളിൽ ആണെങ്കിൽ പോലും ഫൗണ്ടേഷൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ പഴയ നികത്തിയ കിണറുകൾ, കുളങ്ങൾ, കല്ലുവെട്ടു ക്വറികൾ എന്നിവ ഇല്ല എന്ന് ഉറപ്പു വരുത്തണം.

തെങ്ങോ, മറ്റു മരങ്ങളോ പിഴുതു മാറ്റിയ ഫില്ലിങ്ങുകള് ഇല്ല എന്ന് ഉറപ്പിക്കണം.

പഴയ സെപ്റ്റിക് ടാങ്കുകളോ, മറ്റു കുഴികളോ ഉണ്ടെങ്കിൽ അതിനു വേണ്ടുന്ന പരിഹാരങ്ങൾ നിങ്ങളുടെ എൻജിനീയറുടെ ചർച്ച ചെയ്യണം.

അല്ലാതെ സോഷ്യൽ മീഡിയയുടെ അഭിപ്രായം തേടി പോകരുത്.

അഥവാ സോഷ്യൽ മീഡിയയിൽ നിന്നും ആരുടെയെങ്കിലും ഉപദേശം തേടുന്നു എങ്കിൽ അവർ ആരാണ്, അവരുടെ യോഗ്യതകൾ, പ്രവൃത്തി പരിചയം എല്ലാം പരിശോധിക്കണം.

പേന എടുത്തു ചിത്രം വരക്കുന്നവർ എല്ലാം എൻജിനീയർമാരോ ആർക്കിടെക്ടുകളോ ആവണം എന്നില്ല.

മനോഹരമായി വീടിന്റെ ത്രീഡി ചെയ്യുന്നവർ എല്ലാം സ്ട്രക്ച്ചറൽ എൻജിനീയറിങ് ബാലപാഠങ്ങൾ അറിയുന്നവരാവണം എന്നില്ല.

അതുപോലെ കോൺക്രീറ്റ് ഫൗണ്ടേഷൻ ചെയ്തു എന്ന് കരുതി വീട് സുരക്ഷിതമാവണം എന്നില്ല.

നിശ്ചിത ഗ്രെഡ്, ഡിസൈൻ എന്നിവ ഇല്ലാത്ത കോൺക്രീറ്റ് ഫൗണ്ടേഷൻ വാഴപ്പിണ്ടിപോലെ ദുർബലമാണ് എന്നറിയുക.

കരിങ്കല്ല് ഫൗണ്ടേഷൻ ചെയ്യുമ്പോൾ തീരെ ചെറിയ കല്ലുകൾ കൊണ്ടുവന്നു ഫൗണ്ടേഷൻ ട്രഞ്ചിൽ നിറയ്ക്കുന്ന കാഴ്ച ഇന്ന് കേരളത്തിലെ സൈറ്റുകളിൽ സർവ്വ സാധാരണമാണ്.

അനുവദിക്കരുത്.

" ഡ്രൈ റബിൾ മെയ്‌സൺറി " എന്ന സാങ്കേതിക നാമത്തിൽ അറിയപ്പെടുന്ന ഈ ജോലിക്കു കൃത്യമായ മാർഗരേഖകൾ ഉണ്ട്, ചെയ്യുന്നതിന് നിബന്ധനകൾ ഉണ്ട്.

അത് പാലിച്ചില്ലെങ്കിൽ ഈ പറഞ്ഞ ഇക്വലിബ്രിയം നഷ്ടപ്പെടും.
കെട്ടിടം താഴെ പോകും.

അപ്പോഴും പ്രബുദ്ധ മലയാളി " വീട് പണിയിൽ സിമെന്റ് കുറഞ്ഞു പോയതാണ്" എന്ന വിദഗ്ധ കാരണം കണ്ടെത്തി സ്വയം ആശ്വസിക്കും, മറ്റുള്ളവരെ ഉപദേശിക്കും.

ഒരു വീടിന്റെ സ്ട്രക്ച്ചറൽ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന മർദ്ദങ്ങൾ എന്നത് കേവലം രണ്ട് മല്ലന്മാർ ചെലുത്തുന്ന ബലങ്ങൾ അല്ല.
അത് ഒരു പഞ്ചായത്തിലെ മൊത്തം ആളുകൾക്കും കൂടി ചെലുത്താൻ കഴിക്കുന്നതിനേക്കാൾ കൂടുതലാണ്.

ഒരു ഭിത്തിയിൽ ഒരു പൊട്ടലോ, വിള്ളലോ ഉണ്ടാകുമ്പോൾ അതിനു കാരണമായ അതി ഭീമമായ ഒരു ബലത്തെപ്പറ്റി ആലോചിക്കണം.

അത് എവിടെനിന്ന് വന്നു, എങ്ങനെ വന്നു, അതിന്റെ ദിശ, വ്യാപ്തി, അതുണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങൾ എല്ലാം അപഗ്രഥിക്കണം.

ഫൗണ്ടേഷനിലെ എല്ലാ കാര്യങ്ങളും ചർച്ച ചെയ്തു എന്ന് ഞാൻ കരുതുന്നില്ല. സൂചിപ്പിച്ചാൽ എനിക്കറിയാവുന്ന എളിയ കാര്യങ്ങൾ പങ്കുവെക്കാം.

അതിനപ്പുറം സമയം കിട്ടുമ്പോൾ സൂപ്പർ സ്ട്രക്ച്ചറിലേക്കും, റൂഫിലേക്കും തുടരാം ..

അതുവരേക്കും ശുഭയാത്ര ..

30/05/2026

"മാർക്ക്‌ലിസ്റ്റ് തിരുത്തി കോളേജ് അഡ്മിഷൻ നേടിയ നിങ്ങടെ കുട്ടി നേതാവ് , സർട്ടീഫിക്കറ്റ്‌ തിരുത്തി ജോലിക്കു കയറാൻ ശ്രമിച്ച വനിതാ നേതാവിനെ കല്യാണം കഴിക്കാൻ പോകുന്നു എന്ന് കേട്ടല്ലോ ..?"

രാവിലെ കണാരേട്ടന്റെ കടയിൽ വച്ച് കണ്ടപ്പോഴാണ് ഞാൻ ഉത്തമനോട് ചോദിച്ചത്.

ഒന്ന് തല ചൊറിഞ്ഞ ശേഷം ഉത്തമൻ ശബ്ദം താഴ്ത്തി പറഞ്ഞു:

" ഇതൊക്കെ അത്ര തീവ്രത കൂടിയ കുറ്റകൃത്യങ്ങൾ ആണോ ചേട്ടാ ..?"

ഒന്ന് ചുറ്റും നോക്കി ഉത്തമൻ തുടർന്നു:

" പക്ഷെ, ദമ്പതികളുടെ തുടർന്നങ്ങോട്ടുള്ള ഭാവി ശോഭനമാവും എന്നാണ് ജാതകങ്ങൾ പരിശോധിച്ച ജ്യോൽസ്യൻ പറയുന്നത് "

മുന്നിലിരുന്ന പത്രം മടക്കി വച്ചുകൊണ്ടു ഞാൻ ചോദിച്ചു :

" ഏതു ജ്യോൽസ്യൻ ..?"

ഉത്തമൻ വീണ്ടും ശബ്ദം താഴ്ത്തി, പിന്നെ നിന്റെ ചെവിയിൽ പറഞ്ഞു:

" മഴ പ്രവചിച്ച നമ്മടെ പഴയ ജ്യോൽസ്യൻ, പ്രവചിച്ചാൽ പിഴക്കില്ല്യാ .. അച്ചട്ടാ .."

20/05/2026

അനുപം മാലിക്ക് എന്നാണ് അയാളുടെ പേര്, എന്നാൽ അതുതന്നെയാണോ അയാളുടെ പേര് എന്ന് ചോദിച്ചാൽ എനിക്കറിയില്ല എന്നാണ് ഉത്തരം.

കാരണം അനുപം എന്നെയോ നിങ്ങളെയോ പോലുള്ള ഒരാളല്ല, ഇന്ത്യൻ വിദേശ ചാരസംഘടനയായ റിസർച് ആൻഡ് അനാലിസിസ് വിങ്ങിന്റെ അതി സമർത്ഥനായ ഒരു ഏജന്റാണ് ഞാൻ ഈ പറഞ്ഞ അനുപം മാലിക്ക്.

എന്നാൽ നമ്മൾ ആരും കരുതുന്നപോലെയോ, ദുരന്തർ സിനിമയിൽ കാണുന്നപോലെയോ പാക്കിസ്ഥാനിൽ ആയിരുന്നില്ല അനുപം മാലിക്കിന്റെ കർമ്മഭൂമി, അത് അങ്ങകലെ പസഫിക്ക് സമുദ്രത്തിലെ ഫിജി എന്ന കൊച്ചു രാജ്യത്തിലായിരുന്നു.

ഫിജി ..? ഇന്ത്യയുമായി ഒരു ഏടാകൂടത്തിനും വരാത്ത ഫിജി പോലൊരു രാജ്യത്തിൽ ഇന്ത്യൻ ചാരന്മാർക്ക് എന്ത് ജോലി എന്ന് ചിന്തിക്കുന്നവർ കാണും, എന്നാൽ ഫിജിയിൽ എന്നല്ല ലോകത്തു എല്ലായിടത്തും അവരുണ്ട്, അവർ മാത്രമല്ല അവരെപ്പോലുള്ള പലരും ഉണ്ട്.

നമുക്ക് അവരെ വിടാം, അനുപം മാലിക്കിലേക്കു തിരിച്ചു വരാം .

ഫിജിയിൽ അല്ലറ ചില്ലറ ചുറ്റിക്കളികൾ ഒക്കെയായി നടന്നിരുന്ന നമ്മുടെ മാലിക്കിനെ 1988 ൽ ആണ് പ്രധാനമന്ത്രി രാജീവ് ഗാന്ധി അടിയന്തിരമായി ഡൽഹിക്കു വിളിപ്പിക്കുന്നത്.

കാരണമുണ്ട്.

അക്കാലത്ത് ഫിജിയിൽ ഒരു ഭരണ മാറ്റം നടന്നു, പുതിയതായി ഭരണമേറ്റ കേണൽ റബൂക്കയുടെ നേതൃത്വത്തിൽ ഉള്ള ഭരണകൂടം ഫിജിയിലെ ലക്ഷക്കണക്കായ ഇന്ത്യൻ വംശജരോട് അന്യായമായ നയങ്ങൾ സ്വീകരിച്ചുതുടങ്ങി.

ഇതിനെ ചെറുക്കുക എന്ന ധൗത്യമാണ് നമ്മുടെ അനുപം മാലിക്കിന് രാജീവ് ഗാന്ധിയും റോ നേതൃത്വവും ഏൽപ്പിച്ചു കൊടുക്കുന്നത്.

എന്നാൽ, കാര്യം ഏറ്റെടുക്കുകയും വസ്തുതകൾ വിശദമായി പഠിക്കുകയും ചെയ്ത മാലിക്ക് നേരെ പോകുന്നത് ഫിജിയിലേക്കല്ല, യൂറോപ്പിലേക്കാണ്.

യൂറോപ്പിലെ പത്ര മാധ്യമ രംഗത്ത് അദ്ദേഹം ശതകോടികൾ ഒഴുക്കി.

ക്രമേണ അത് ആസ്ട്രേലിയയിലേക്കും, ന്യൂസിലണ്ടിലേക്കും പടർന്നു.

ലോകമെമ്പാടും ഉള്ള പത്ര മാധ്യമങ്ങൾ റബൂക്കയുടെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി എഴുതി.

റബുക്കക്ക് തല പൊക്കാൻ പറ്റാത്ത വിധം മാധ്യമങ്ങൾ അവരുടെ പണി ചെയ്തു.

അതോടൊപ്പം ഇന്ത്യയിൽ നിന്നും രഹസ്യ അക്കൗണ്ടുകളിലൂടെ ഒഴുകിയ ശതകോടികൾ ഈ മാധ്യമ സ്ഥാപനങ്ങളിലേക്ക് പല വഴിയായി എത്തിക്കൊണ്ടിരുന്നു.

പണം വേണ്ടാത്തവർക്ക് മദ്യമോ, പെണ്ണോ... എന്തും.

സംഗതി ഇങ്ങനെ കൊഴുക്കുമ്പോൾ നമ്മുടെ അനുപം ആസ്ട്രേലിയയിലേക്കു പറന്നു.

അവിടെ ഇരുന്നുകൊണ്ട് ഫിജി രാഷ്ട്രീയത്തിലെ ചിലരെ ചൂണ്ടയിട്ടു.

ചൂണ്ടയിൽ കൊരുത്തിയിരുന്നത് മേൽപ്പറഞ്ഞ സംഗതികൾ തന്നെ.

അതോടെ റാബൂക്കക്ക് എതിരെ ചില ചലനങ്ങൾ ഫിജിയിലും രൂപപ്പെട്ടു.

രാഷ്ട്രീയ സഖ്യങ്ങൾ മാറി മറിഞ്ഞു.

ഫലത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ റബുക്കക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു.

എന്നാൽ അവിടെയും മാലിക്കും കൂട്ടരും വെറുതെ ഇരുന്നില്ല,
മറ്റു ചില കക്ഷികളെ ഒക്കെ ചേർത്തു റബൂക്കയെ തന്നെ ഭരണത്തിൽ ഏറ്റി.

പക്ഷെ റബുക്ക എന്ത് ചെയ്യണം എന്ന് ഘടക കക്ഷികൾ തീരുമാനിക്കും.

ഘടക കക്ഷികൾ എന്ത് തീരുമാനിക്കണം എന്ന് ഇന്ത്യ തീരുമാനിക്കും .

അങ്ങനെ ഒരിറ്റു ചോരപോലും ചിന്താതെ ഫിജിയിലെ സാഹചര്യങ്ങൾ ഇന്ത്യ നമുക്കനുകൂലമായി മാറ്റി.

ഇന്നലെ കണാരേട്ടന്റെ ചായക്കടയിൽ വച്ച് പത്രത്തിൽ, നോർവേയിലെ ഒരു മാധ്യമ പ്രവർത്തക നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചില ചോദ്യങ്ങൾ ചോദിക്കുകയും അദ്ദേഹം അതിനെ അവഗണിച്ചു മുന്നോട്ടു പോവുകയും പിന്നീട് നമ്മുടെ കോട്ടയം അച്ചായൻ, ഇന്ത്യൻ ഫോറിൻ സർവീസിലെ സിബി ജോർജ് പ്രസ്തുത മാധ്യമ പ്രവർത്തകയെ പഞ്ഞിക്കിടുകയും ചെയ്ത വാർത്ത വായിച്ചപ്പോഴാണ് ഞാൻ നമ്മുടെ പഴയ അനുപം മാലിക്കിനെ ഓർത്തത്.

ഇന്ന് ലോകമെമ്പാടും ഉള്ള ചാര സംഘടനകൾ അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നത് തീവ്രവാദികളെ അല്ല.

മാധ്യമ പ്രവർത്തകരെയും, രാഷ്ട്രീയക്കാരെയും ആണ്.

അതിന്റെ ചെറിയൊരു പ്രതിഫലനമാണ് നോർവേയിൽ കണ്ടത്.

നോർവേയിൽ മാത്രമല്ല നമ്മുടെ ഒട്ടുമിക്ക മലയാളം ചാനലുകളിലും വിദേശ കറൻസിയോടുള്ള ഈ ആഭിമുഖ്യം കാണാം.

ബ്രാഹ്മണിക്കൽ ഹെജിമണി ആയും, മനുഷ്യാവകാശ പ്രവർത്തനമായും, നവയുഗ ആശയങ്ങളെയും, ചാരിറ്റി ആയും, സിനിമ ആയും ഒക്കെ പല രൂപങ്ങളിൽ ഈ കറൻസികൾ നമുക്ക് ചുറ്റും കറങ്ങുന്നുണ്ട്.

രാഷ്ട്രീയമായ പോളിസി രൂപീകരണത്തിലേക്കും ഈ കറൻസികൾ കടന്നു ചെല്ലുന്നു.

എന്ന് വച്ചാൽ ഇതൊന്നും യാദൃശ്ശ്ചികം അല്ല എന്നർത്ഥം.

വിദേശ ചാരന്മാർ നുഴഞ്ഞെത്തുന്നത് അതിർത്തിയിലെ ദുർഘടമായ മഞ്ഞുമലകളിലൂടെ അല്ല.

അവർ നേരിട്ട് കയറി വരുന്നത് നമ്മുടെ ടെലിവിഷൻ റൂമുകളിലേക്കാണ്.

അവിടെ ഇരുന്നുകൊണ്ട് അവർ നമുക്കിടയിൽ വർഗീയതയും, വിഭാഗീയതയും, രാജ്യ വിരുദ്ധതയും രൂപപ്പെടുത്തുന്നു.

മറുവശത്ത് ഇതിനനുകൂലമായ രാഷ്ട്രീയ സമവാക്യങ്ങളും സഖ്യങ്ങളും രൂപീകരിക്കുന്നു.

ഫലത്തിൽ ഒരിറ്റു ചോരപോലും വീഴ്ത്താതെ അവർ നമ്മുടെ രാജ്യത്തെ കീഴടക്കുന്നു.

ഇന്ന് ഇന്ത്യ പ്രത്യക്ഷ തീവ്രവാദത്തെ ഏറെക്കുറെ ഉന്മൂലനം ചെയ്തിരിക്കുന്നു.

പഞ്ചാബ് തീവ്രവാദം ഇന്ന് നമുക്ക് കഥകളിൽ മാത്രമാണുള്ളത്.

കശ്മീർ തീവ്രവാദം ഏറെക്കുറെ അവസാനിച്ച മട്ടാണ്‌, കാശ്മീരികൾ അവർക്കു പുതുതായി ലഭിച്ച സ്വാതന്ത്രത്തിൽ, ജീവിത സാഹചര്യങ്ങളിൽ സന്തുഷ്ടരാണ്.

നക്സൽ തീവ്രവാദം അവസാനിച്ചു, നക്സൽ ബാധിത ഗ്രാമങ്ങളിൽ വൈദ്യുതിയും വാഹനങ്ങളും എത്തിത്തുടങ്ങി.

എന്നാൽ ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തീവ്രവാദം മാധ്യമങ്ങളിലൂടെയാണ്.

അതിന്റെ വ്യാപ്തി മറ്റേതു തീവ്രവാദത്തെക്കാളും വലുതാണ്.

അക്ഷരങ്ങൾക്കിടയിലും, വാക്കുകൾക്കിടയിലും ഒളിഞ്ഞിരിക്കുന്ന വിദേശ ചാരന്മാരെ ഉന്മൂലനം ചെയ്യേണ്ട സമയമാണ്.

ഞാൻ സ്വപ്നം കാണുന്ന കിണാശേരിയും അതാണ്.

അപ്പോൾ അങ്ങകലെ മിസോറാമിലെ കുന്നിൻ ചെരിവുകളിൽ ഒന്നിൽ കു കാൽ ധൗമ ചേട്ടൻ, അനിയനോട് പറഞ്ഞു:" അനിയാ, ഹം കൊ ഏക് പുതിയ ഗവർണ്ണർ ...
14/05/2026

അപ്പോൾ അങ്ങകലെ മിസോറാമിലെ കുന്നിൻ ചെരിവുകളിൽ ഒന്നിൽ കു കാൽ ധൗമ ചേട്ടൻ, അനിയനോട് പറഞ്ഞു:

" അനിയാ, ഹം കൊ ഏക് പുതിയ ഗവർണ്ണർ ആത്താ ഹേ"

ഒന്ന് സംശയിച്ച ശേഷം അനിയൻ ചു കാൽ ധൗമ, ചേട്ടനോട് ചോദിച്ചു:

" ഉസ് കാ നാം, രമേശ്‌ ചെന്നിത്തല ജി ഹേ ..?"

വല്ലാത്തൊരു ബിസ്മയത്തോടെ ചേട്ടൻ അനിയനെ കെട്ടിപ്പിടിച്ചു.

" അനിയാ, തും സുലൈമാൻ നഹി, റിയൽ ഹനുമാൻ ഹേ "

14/05/2026

തന്റെ തറവാടിന്റെ ആളും ആരവവും ഒഴിഞ്ഞ വരാന്തയിൽ ഇട്ട ചാരുകസേരയിൽ ഇരുന്നുകൊണ്ട് ഒരിക്കൽ ഉഗ്രപ്രതാപിയായി നാട് വിറപ്പിച്ചിരുന്ന ആ കാരണവർ വിദൂരതയിലേക്ക് നോക്കി ഇരുന്നു.

അദ്ദേഹത്തിൻറെ കണ്ണുകളിലേക്ക് പ്രൗഢമായ ആ ഭൂതകാലം ഒഴുകിയെത്തി .. ഹൈവേയിലൂടെ പറപറക്കുന്ന അൻപതോളം വാഹനങ്ങൾ .. ലിഫ്റ്റ് ഘടിപ്പിച്ച രാജകീയ രഥം .. തന്നെ കാത്തുകിടക്കുന്ന യന്ത്രപ്പറവ...

ചുറ്റും അരയിൽ തോർത്തു കെട്ടി ഓച്ഛാനിച്ചു നിൽക്കുന്ന ഉപദേശകവൃന്ദം, തന്നെ വാഴ്ത്തിപ്പാടി തിരുവാതിര കളിക്കുന്ന പെണ്ണുങ്ങൾ ..

എല്ലാം പോയി. ജീവിതം അങ്ങനെയാണ്. പൂന്താനമോ, മേല്പത്തൂരോ ഒക്കെ ആ ജീവിത സത്യം മനസ്സിലാക്കിയവർ ആണ് എന്നാണ് ഗുരുവായൂരപ്പന്റെ പരമഭക്തനായ മോൻ പറയുന്നത്.

പുറകിലെ തൊഴുത്തിൽനിന്നും പശുക്കൾ കരയുന്നുണ്ട്, അവക്ക് കാലിത്തീറ്റ വാങ്ങിച്ചു കൊടുത്തിട്ടു രണ്ടാഴ്ചയായി.

ഒരുകാലത്ത് ഹോർലിക്‌സും ബൂസ്റ്റും മാത്രം കഴിച്ചു ജീവിച്ച പശുക്കളാണ് ..

വിധി, അല്ലാതെന്തു പറയാൻ. എല്ലാം അയ്യപ്പകോപം.

ചിന്തകളെ ഭജ്ഞിച്ചു കൊണ്ട് ഫോൺ ബെല്ലടിച്ചു.

കുറച്ചു ദിവസമായി ഫോൺ എടുക്കാറില്ല. എങ്കിലും എന്തോ ഇത്തവണ എടുത്തു. അല്ലെങ്കിലും എത്ര ദിവസമാണ് എന്ന് വച്ചാണ് ..

ഫോണിന്റെ അങ്ങേത്തലക്കൽ വേണുവും, രമേശനുമാണ്, നല്ല പിള്ളേർ. ജീവിതത്തിൽ ഒട്ടേറെ പ്രതീക്ഷകൾ ഉണ്ടായിരുന്ന രണ്ടു ചെറുപ്പക്കാരാണ്. ഇന്ന് അവരും തന്നെപ്പോലെ നിരാശരാണ്.

" പ്രതിപക്ഷ നേതാവായി അങ്ങ് ഉണ്ടാവില്ലേ ..?" വിങ്ങിപ്പൊട്ടി നിൽക്കുന്ന വേണുവിന്റെ ശബ്ദം അദ്ദേഹം തിരിച്ചറിഞ്ഞു.

പിന്നെ പതറിയ ശബ്ദത്തിൽ മറുപടി പറഞ്ഞു:

" ഇല്ല്യാ, മനസ്സ് എത്തുന്നിടത്ത് ശരീരം എത്തുന്നില്ല. ഇനിയും ഒരങ്കത്തിന് ബാല്യമില്ലാ"

അപ്പുറത്തുനിന്നും മറുപടി പറഞ്ഞത് രമേശനാണ്.

" അങ്ങ് ആ കസേരയിൽ പേരിന് ഒന്നിരുന്നാൽ മതി, പണിയൊക്കെ ഞാനും വേണുവും പിള്ളേരും നോക്കിക്കൊള്ളാം, അങ്ങ് തളരരുത്, ഞങ്ങളെ മുന്നിൽ നിന്ന് നയിക്കണം .."

അപ്പോൾ കാരണവരരുടെ മുഖത്ത് ഒരു പ്രസാദം വിടർന്നു. തന്റെ സിരകളിലൂടെ വല്ലാത്ത ഒരു ഊർജ്ജം പ്രവഹിക്കുന്നതായി അദ്ദേഹത്തിന് തോന്നി.

പിന്നെ ചാരുകസേരക്കരികിൽ കുത്തിവച്ചിരുന്ന ഊന്നുവടിയെടുത്തു പടിഞ്ഞാറേ തൊടിയിലേക്കു വലിച്ചെറിഞ്ഞ ശേഷം അദ്ദേഹം സ്വന്തം മുണ്ടു മടക്കിക്കുത്തി.

പിന്നെ ഫോൺ ക്രെഡലിലേക്കു വെക്കും മുന്നേ വേണുവിനോടും രമേശനോടുമായി പറഞ്ഞു:

" ഞാൻ ദാ വരുന്നെടാ മക്കളേ.."

13/05/2026

ഒരിക്കൽ തിരുവനന്തപുരം മൃഗശാലയിൽ നിന്നും ഒരിക്കൽ രണ്ടു സിംഹങ്ങൾ രക്ഷപ്പെട്ടു.

ഒരെണ്ണം നേരെ പോയത് ചാല ബസാറിലേക്കാണ്, അവിടെ കണ്ട ഒരു പാവം മനുഷ്യനെ സിംഹം പിടികൂടി, വിവരമറിഞ്ഞ മൃഗശാല അധികൃതരും, പോലീസും, വനം വകുപ്പും ഒക്കെ ചേർന്ന് സിംഹത്തെ പിടികൂടി തിരികെ കൂട്ടിൽ ആക്കി.

രണ്ടാമത്തെ സിംഹം നേരെ പോയത് സെക്രട്ടേറിയറ്റിലേക്കാണ്, അവിടെ ഫയലുകൾ കുന്നുകൂടി കിടക്കുന്ന ഡോക്യുമെന്റ് റൂമുകളിൽ ഒന്നിൽ കയറി അവൻ ഒളിച്ചിരുന്നു.

കുറെ നേരം കഴിഞ്ഞപ്പോൾ ദാ വരുന്നു ഒരു വകുപ്പ് സെക്രട്ടറി.

സിംഹം ഒറ്റച്ചാട്ടത്തിന് വകുപ്പ് സെക്രട്ടറിയെ പിടികൂടി, വയറ്റിലേക്ക് പറഞ്ഞയച്ചു.

വിവരം ഒരാളും അറിഞ്ഞില്ല..

പിറ്റേദിവസം സിംഹം പിടികൂടിയത് ഒരു സ്‌പെഷൽ സെക്രട്ടറിയെ ആയിരുന്നു.

അയാളെയും ആരും അന്വേഷിച്ചില്ല.

മൂന്നാം ദിവസം ഒരു അണ്ടർ സെക്രട്ടറിക്കാണ് നറുക്കു വീണത്,
ഒരു അന്വേഷണവും നടന്നില്ല.

ഇങ്ങനെ സീനിയറും ജൂനിയറുമായ ഒട്ടേറെ ഉദ്യോഗസ്ഥ പ്രമുഖർ സിംഹത്തിന്റെ വായ വഴി പരലോകത്തെത്തി.

എന്തായാലും പലനാൾ കള്ളൻ, ഒരുനാൾ പിടിയിൽ എന്നാണല്ലോ ആപ്തവാക്യം.

ഒടുവിൽ നമ്മുടെ സിംഹം പിടിയിലായി, അവനെ തിരികെ കൂട്ടിൽ എത്തിച്ചു.

അപ്പോൾ അവനോട് ആദ്യം പിടിയിലായ സിംഹം ചോദിച്ചു:

" ചങ്ങാതീ, നീ എങ്ങനെയാണ് പിടിയിലായത് ..?"

അപ്പോൾ സിംഹം ആ സത്യം തുറന്നു പറഞ്ഞു:

" എന്റെ പൊന്നു ചങ്ങാതീ, അവസാനത്തെ ദിവസം എന്റെ കഷ്ടകാലത്തിന് ഞാൻ പിടിച്ചത് ചായ കൊണ്ടുവരുന്ന ഒരു പ്യൂണിനെ ആയിരുന്നു. ചായ കിട്ടാതെ വന്നപ്പോൾ എല്ലാവരും അവനെ അന്വേഷിച്ചു, എന്നെ പിടികൂടി"

ഈയടുത്തകാലത്ത് നമ്മുടെ പ്രശാന്ത് നായർ എന്ന കളക്ടർ ബ്രോ, ഒരു അഭിമുഖത്തിൽ പറഞ്ഞ കഥയാണിത്.

ഇവിടത്തെ പല ഉദ്യോഗസ്ഥ പ്രമാണിമാരും അവരുടെ കസേരകളിൽ ഇല്ലെങ്കിലും ഈ സമൂഹത്തിൽ ഒരു പിണ്ണാക്കും സംഭവിക്കില്ല എന്നായിരുന്നു ആ കഥയിലൂടെ പ്രശാന്ത് പറഞ്ഞുവച്ചത്‌.

സമാനമായ രീതിയിൽ സംസ്ഥാനത്തിന് ഒരു മുഖ്യമന്ത്രി ഇല്ലെങ്കിലും തൽക്കാലം ഇവിടെ ഒരു ചുക്കും സംഭവിക്കില്ല എന്ന് ഈ ദിവസങ്ങൾ നമ്മെ പഠിപ്പിച്ചു.

നഷ്ടം അവർക്കു മാത്രമാണ്.

നമ്മുടെ മേലാളന്മാർ എന്ന് നടിക്കുന്ന നമ്മുടെ ദാസന്മാർക്ക്.

തിരുവനന്തപുരം മൃഗശാലയിലെ സിംഹത്തിന്റെ കഥയിലൂടെ പ്രശാന്ത് നായർ എന്ന വേറിട്ട വഴികളിലൂടെ നടക്കുന്ന യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ നമ്മോടു പറയുന്ന യാഥാർഥ്യവും അതാണ് ..

Address

Madathil Valappil House, Nellaya Post, Palakkad
Abu Dhabi

Website

Alerts

Be the first to know and let us send you an email when Suresh Madathil Valappil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Suresh Madathil Valappil:

Share